നാദാപുരത്തെ ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട പതിമൂന്നുകാരന്‍ മരിച്ചു; ഒരാളെ കാണാതായി


നാദാപുരം: ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മുടവന്തേരിയിലെ കൊയ്ലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (13) ആണ് മരിച്ചത്. കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. താഴേക്കണ്ടത്തില്‍ മിസ്ഹബിനു (14) വേണ്ടിയാണ് തെരച്ചില്‍ നടത്തുന്നത്.

ഇന്ന് വൈകുന്നേരം ഉമ്മത്തൂര്‍ ഹൈസ്‌കൂളിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. മുഹമ്മദുള്‍പ്പെടെ അഞ്ച് കുട്ടികളാണ് പുഴയില്‍ കുളിക്കാനെത്തിയത്. മലയോരത്തെ കനത്ത മഴയെ തുടര്‍ന്ന് ഉമ്മത്തൂര്‍ പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ഇതാണ് അപകടത്തിനിടയാക്കിയത്. മുഹമ്മദിനെ നാട്ടുകാര്‍ പുറത്തെടുത്ത് പാറക്കടവിടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീമും പാക്കോയി റെസ്‌ക്യു ടീമും രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. വെളിച്ചം ഒരുക്കി രാത്രിയില്‍ തെരച്ചല്‍ തുടരുകയാണ്.