കുത്തുവിളക്കിന്റെ അകമ്പടിയില്‍ ചിലമ്പണിഞ്ഞ് ദൈവങ്ങള്‍ മണ്ണിലേക്ക്; കാക്കുനി ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തിരി തെളിയുന്നു, കടത്തനാട് ഇനി ഉത്സവലഹരിയില്‍


വടകര: ചെമ്പട്ടുടുത്ത്‌ കുത്തുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ദൈവം മണ്ണിലേക്ക്…..നീണ്ട കാത്തിരിപ്പിന് ശേഷം കടത്തനാട്ടെ കാവുകളും അമ്പലങ്ങളും ഒരിക്കല്‍ക്കൂടി തിറയാട്ടക്കാലത്തിനായി ഒരുങ്ങുന്നു. ചേരാപുരം കാക്കുനി ഉമിയം കുന്നുമ്മല്‍ പരദേവതാ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് കൂടിയാണ് വടക്കേ മലബാറിലെ തിറയുത്സവത്തിന് തുടക്കമാവുന്നത്.

ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന തിറയുത്സവം 25ന് അവസാനിക്കും. 22ന് വൈകിട്ട് 6.30ന് പരദേവതയുടെ വെള്ളാട്ടും, രാത്രി 8.30ന് കുട്ടിച്ചാത്തന്‍ വെള്ളാട്ടും നടക്കും. തുടര്‍ന്ന് 23ന് അരിചാര്‍ത്തല്‍, കൊടിയേറ്റം, പരദേവതയുടെ വെള്ളാട്ട്, കുട്ടിച്ചാത്തന്‍ വെള്ളാട്ട് എന്നിവയുണ്ടാകും.

24ന് ഇളനീര്‍വരവ്, പരദേവതാ, കുട്ടിച്ചാത്തന്‍, ഗുളികന്‍, ചാമുണ്ടി തുടങ്ങിയ വെള്ളാട്ടുകളും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ 25ന് ഗുളികന്‍ തിറ, പരദേവതാ തിറ, കുട്ടിച്ചാത്തന്‍ തിറ, പള്ളിവേട്ട, മുടിപറിക്കല്‍ എന്നിവയോട് കൂടി തിറയുത്സവം അവസാനിക്കും. അന്നേ ദിവസം ഭക്ത ജനങ്ങള്‍ക്കായി 11.30മുതല്‍ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കടത്തനാട്ടിലെ ചിരപുരാതനമായ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് ഉമിയം കുന്നുമ്മല്‍ കുട്ടിച്ചാത്തന്‍ പരദേവതാ ക്ഷേത്രം.

Description: Thirayutsavam begins in Vadakara