അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി


തിക്കോടി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ ഉടനെ മിനി ഐ.സി.യുവിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ പുരോഗതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അസുഖം പൂര്‍ണമായും ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.

പയ്യോളി തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം നേരത്തെ തന്നെ സംശയിച്ചതിനാല്‍ അതിനനുസരിച്ചുള്ള മരുന്നുകളാണ് നല്‍കിയത്. അതിനാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനായി. പയ്യോളി കിഴൂരുള്ള കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയാന് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.