തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതിയെ സ്‌കൂളില്‍ തെളിവെടുപ്പിനെത്തിച്ചു


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കവര്‍ച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വയനാട് അമ്പലവയല്‍ പുതുക്കാട് കോളനിയില്‍ കുട്ടി വിജയന്‍ എന്ന വിജയനെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റൊരു കേസില്‍ വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പ്രതിയെ വടകര പൊലീസില്‍ നിന്നും പയ്യോളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെൡവെടുപ്പിനെത്തിച്ചത്.

ഫെബ്രുവരി 20നാണ് തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഷണം നടന്നത്. സ്‌കൂളിന്റെ വി.എച്ച്.എസ്.സി വിഭാഗം ഓഫീസിലും സമീപത്തെ പെരുമാള്‍പുരം ശിവക്ഷേത്ര ഓഫീസിലുമാണ് മോഷണം നടന്നത്. രാവിലെയെത്തിയ ഉദ്യോഗസ്ഥരാണ് സ്‌കൂളിന്റെ പൂട്ട് തകര്‍ത്തത് കണ്ടത്.

ഓഫീസിന്റെ ഇരുമ്പു വാതിലിന്റെ പൂട്ട് പൊട്ടിച്ച് അകത്തു കടന്ന ശേഷം അലമാര കുത്തിതുറക്കുകയായിരുന്നു. അലമാരയിലെ രേഖകള്‍ മുറിയില്‍ വലിച്ച് വരിയിട്ട മോഷ്ടാവ് അയ്യായിരും രൂപ കവര്‍ന്നു.

ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് പട്ടേരി രാജീവന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ വി നിഷ എന്നിവരുടെ പരാതിയിലാണ് പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.