പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഭണ്ഡാരം മോഷ്ടിക്കുന്നതില്‍ കുപ്രസിദ്ധന്‍; പയ്യോളിയിലെയും വടകരയിലെടുമടക്കം ആരാധനാലയങ്ങളില്‍ മോഷണം നടത്തിയ പ്രതി പേരാമ്പ്രയില്‍ പിടിയില്‍


കൊയിലാണ്ടി: കുപ്രസിദ്ധ മോഷ്ടാവ് നാദാപുരം മുടവന്തേരി കുഞ്ഞിക്കേണ്ടി അബ്ദുള്ള (59) പേരാമ്പ്രയില്‍ വെച്ച് പിടിയിലായി. ക്ഷേത്രങ്ങളിലെയും, പള്ളിയിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

കുറ്റ്യാടി എസ്.ഐ.ഷമീര്‍, മുനീര്‍, റൂറല്‍ എസ്.പിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങളായ എസ്.സി.പി.ഒ. വി.സി.ബിനീഷ്, വി.വി.ഷാജി. നാദാപുരം ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലെ എസ്.സി.പി .ഒ.മാരായ സദാനന്ദന്‍, സിറാജ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചു സാഹസികമായാണ് പിടികൂടിയത്.


കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മുന്‍പ് ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ഭണ്ടാരങ്ങള്‍ പൊളിച്ചു കളവു നടത്തിയ കേസില്‍ അഞ്ച് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ 2014ല്‍ മോഷണശ്രമത്തിനിടെ കിണറില്‍ വീണ ഇയാളെ അന്നത്തെ സി.ഐ.ആര്‍.ഹരിദാസും സംഘവുമാണ്കു കരയ്ക്ക്കയറ്റിയത്.

കുറ്റ്യാടി നെട്ടൂര്‍ കൊറോത്ത് ചാലില്‍ പരദേവത ക്ഷേത്രത്തിലും, പയ്യോളിയിലെ തച്ചന്‍കുന്ന് പറമ്പില്‍ കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം, വടകരയിലെ ഒരു പള്ളിയിലും, കണ്ണൂര്‍ ജില്ലയിലെ വിവിധ അമ്പലം -പള്ളി ഭണ്ഡാരങ്ങള്‍ കുത്തി തുറന്നു പണം അപഹാരിച്ച ശേഷം വിവിധയിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.