ചെമ്മരത്തൂർ ആര്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട്തകർത്ത് മോഷണം; പതിനായിരത്തോളം രൂപ കവർന്നു
ചെമ്മരത്തൂര്‍: ആര്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട്തകർത്ത് മോഷണം. പാറയുള്ള പറമ്പത്ത് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിതുറന്ന് പണം വർന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം.
ക്ഷേത്രത്തിലെത്തിയ അയ്യപ്പ ഭക്തരാണ് ഭണ്ഡാരത്തിന്റെ പിൻവശത്തെ ചെറിയ വാതിൽ തുറന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികളെത്തി പരിശോധിച്ചപ്പോൾ പണം കവർച്ച ചെയ്യപ്പെട്ടതായി മനസിലായി. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ് പണം കവർന്നത്.

കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് അവസാനമായി ഭണ്ഡാരം തുറന്ന് പണമെടുത്തത്. ഈ വർഷം ഉത്സവത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മോഷണം നടന്നത്. ഏകദേശം പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വടകര പോലിസ് സ്ഥലത്തെത്തി.