കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ ഫായിസ് മുഹമ്മദിനെയാണ് സെൻട്രൽ ജയിലിൽ അടച്ചത്. കോഴിക്കോട് റൂറൽ എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കലക്‌ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് നടപടി.

ഇയാൾ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി മരുന്നുകൾ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുകയും, ലഹരി ഉപയോഗിച്ച് കൊടുവള്ളി സ്‌റ്റേഷൻ പരിധിയിലും മറ്റിടങ്ങളിലും വിവിധ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീരുകയും ചെയ്തതിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനാണ് കാപ്പ ചുമത്തി തടവിലാക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കോടതി ഇയാളെ മുൻപ് ഒരു വർഷത്തേക്ക് നല്ലനടപ്പിനും, കണ്ണൂർ റേഞ്ച് ഡിഗ്രി കാപ്പ -15 പ്രകാരം ഒരു വർഷത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുകയും ചെയ്തിരുന്നു. അത് ലംഘിച്ച് വീണ്ടും എൻഡിപിഎസ് കേസുകളിൽ ഉൾപ്പെടുകയായിരുന്നു. കൊടുവള്ളി സ്‌റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയായി പ്രഖ്യാപിച്ച ആളുമാണ് ഫായിസ് മുഹമ്മദെന്നും പൊലീസ് അറിയിച്ചു.