കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍


കീഴരിയൂർ: കീഴരിയൂർ ഹെൽത്ത് സെന്ററിൽ നിന്നും പൂപ്പൽപിടിച്ച ഗുളിക വിതരണം ചെയ്‌തെന്ന് യുവതി. കീഴരിയൂർ സ്വദേശി പൂവംകണ്ടിതാഴ ഷർബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂർ ഹെൽത്ത് സെന്ററിൽ പനിയെ തുടർന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നൽകിയ പാരസെറ്റമോൾ ഗുളിക പൂപ്പൽ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു.

ഉടനെ തന്നെ ഗൾഫിലുള്ള ഭർത്താവിന് ഇത് വീഡിയോ അയച്ചുകൊടുത്തു. തുടർന്ന് ഇന്ന് സ്വകാര്യ ചാനലിൽ വാർത്തായയതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ വിവരമറിയുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല പറഞ്ഞു. ചാനലിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് സെന്ററിൽ പോയി വിവരമന്വേഷിച്ചപ്പോൾ പൂപ്പലുള്ള ഗുളികൾ നൽകാറില്ലെന്നും കൃത്യമായാണ് ഗുളികൾ നൽകാറുള്ളതെന്നും 2027 വരെ കാലാവധിയുണ്ടെന്നും ഹെൽത്ത് അധികൃതർ പറഞ്ഞതായി പ്രസിഡണ്ട് പറഞ്ഞു.

കൂടാതെ ഇതേ സംബന്ധിച്ച് ഹെൽത്ത് സെന്ററിലും പഞ്ചായത്തിലും പരാതി ലഭിച്ചിട്ടില്ലന്നും പറഞ്ഞു. വിശദമായ അന്വേഷണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, സ്ഥിരം സമിതി അധ്യക്ഷൻ ഐ. സജീവൻ എന്നിവർ ഷർബിയയുടെ വീട്ടിലും എത്തി അന്വേഷണം നടത്തി. ഇവർക്ക് നൽകിയ നാല് പാരസെറ്റമോൾ ഗുളികകളിൽ ഒരു ഗുളികയ്ക്ക് നിറ വ്യത്യാസം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മറ്റ് മൂന്ന് ഗുളികയ്ക്കും കുഴപ്പമുള്ളതായി കണ്ടില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല പറഞ്ഞു.

ഇത് സംബന്ധിച്ച് ഡി.എം.ഒ യെ വിവരമറിയിച്ചത് പ്രകാരം ഹെൽത്ത് സെന്ററിൽ സ്റ്റോർ വെരിഫിക്കേഷൻ നടത്താൻ തീരുമാനമായിട്ടുണ്ടെന്നും പരിശോധനയ്ക്ക് ശേഷം ഇത്തരം ഗുളികകൾ കണ്ടെത്തിയാൽ മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്നും കെ.കെ നിർമ്മല പറഞ്ഞു. നിലവിൽ സ്റ്റോർ വെരിഫിക്കേഷൻ നടത്തി കഴിയുന്നതു വരെ ഹെൽത്ത് സെന്ററിൽ നിന്നും പാരസെറ്റമോൾ വിതരണം ചെയ്യുന്നത് നിർത്തിവെയ്ക്കാനുള്ള തീരുമാനവും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.