പോയിട്ടില്ല, ഫോണ്‍ കിട്ടി; നഷ്ടപ്പെട്ടെന്നു കരുതിയ മാെബൈല്‍ ഫോണ്‍ കണ്ടെത്തി യുവാക്കള്‍ക്ക് തിരികെ നല്‍കി വളയം പോലീസ്


വളയം: നഷ്ടപ്പെട്ടെന്ന് കരുതിയ മാെബൈല്‍ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് വാണിമേല്‍ സ്വദേശി മുഹമ്മദ് സുധീറും, കാലിക്കൊളുമ്പ് സ്വദേശി അനൂപും. വളയം പോലീസിന്റെ ഇടപെടലാണ് യുവാക്കള്‍ക്ക് ഫോണ്‍ തിരികെ കിട്ടാനിടയാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ സെല്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) ആപ്പ് മുഖേനയാണ് രണ്ട് ഫോണുകളും പോലീസ് കണ്ടെത്തിയത്.

ഫോണ്‍ നഷ്ടപ്പെട്ട വിവരം രണ്ട് പേരും വളയം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. സി.ഇ.ഐ.ആര്‍ ആപ്പിലൂടെ രണ്ട് ഫോണുകളും ബ്ലോക്ക് ചെയ്തു. ഫോണ്‍ ലഭിച്ചവര്‍ ഇട്ട സിം നമ്പറുപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കൈവശം വെച്ചവരെ കണ്ടെത്തുകയായിരുന്നുവെന്ന് വളയം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.

അനൂപിന്റെ 36,000 രൂപ ഫോണ്‍ എടച്ചേരി സ്വദേശിയില്‍നിന്നും മുഹമ്മദ് സുധീറിന്റെ ഇരുപതിനായിരത്തിന്റെ ഫോണ്‍ ഊട്ടിയില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശിയില്‍നിന്നുമാണ് പോലീസ് കണ്ടെടുത്തത്. വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് എന്‍.എം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഫോണ്‍ കണ്ടെത്തിയത്.