വീടെന്ന സ്വപ്നസാക്ഷാത്കാരത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മടപ്പള്ളി സ്വദേശിയുടെ അപ്രതീക്ഷിത വിയോഗം; ഞെട്ടലോടെ നാടും കുടുംബവും, സഗീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


വടകര : കഴിഞ്ഞ ദിവസം ദുബൈയിൽ മരണപ്പെട്ട മടപ്പള്ളി അറയ്ക്കൽ സ്വദേശി സഗീഷിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി. തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സഗീഷിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.

സജീവ ആർ.എം.പി.ഐ പ്രവർത്തകനും, നാട്ടിലെ എല്ലാ രംഗങ്ങളിലും നിറസാന്നിധ്യവുമായിരുന്നു സഗീഷ്. ഒരു വർഷം മുമ്പാണ് സഗീഷ് നാട്ടിൽ വന്നു പോയത്. പുതിയ വീട്ടിലേക്ക് ഏപ്രിൽ മാസത്തോടു കൂടി താമസം മാറാം എന്ന പ്രതീക്ഷയോടെയാണ് സഗീഷ് പ്രവാസ ജീവിതത്തിലേക്ക് വീണ്ടും കടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബർദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു സഗീഷ്. അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നത്. ഇന്ന് ഉച്ചയോടെ സഗീഷിന്റെ മൃതദേഹം മടപ്പള്ളിയിലെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിന് വച്ച ശേഷം സംസ്ക്കാരം നടന്നു. ബുധനാഴ്ച്ച സഞ്ചയനം നടക്കും. ഗ്രാമം യു.എ.ഇ എന്ന സാംസ്കാരിക കൂട്ടായ്മ സെക്രട്ടറി കൂടിയാണ് സഗീഷ്.

സഗീഷിന്റെ മരണവാർത്തയറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.