മുതുകാടില്‍ കാട്ടാന ആക്രമണം; വീടിനോടു ചേര്‍ന്നുള്ള ശൗചാലയം തകര്‍ത്തു


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടില്‍ കാട്ടാന ആക്രമണം. മുതുകാട്‌
നാലാം ബ്ലോക്കിലെ വടക്കേപറമ്പില്‍ തങ്കമ്മയുടെ വീടിനോടു ചേര്‍ന്നുളള ശൗചാലയം കാട്ടാന തകര്‍ത്തു.

അടുക്കളത്തറയില്‍ ആന ചവിട്ടുകയും പാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. കൃഷിയിടങ്ങളില്‍ ഇറങ്ങി വാഴയും റബ്ബര്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ തങ്കമ്മയും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ജീവന് ഭീഷണിയായതിനെ തുടര്‍ന്ന് ഇവിടെ നിന്ന് മാറ്റി താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തങ്കമ്മ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

കാട്ടാന ശല്യം നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ട്. പൂച്ചാലില്‍ കുഞ്ഞിരാമന്‍, കല്ലുങ്കല്‍ കൃഷ്ണന്‍ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചിരുന്നു. രാത്രികാലങ്ങളില്‍ വാസസ്ഥലങ്ങളില്‍ ഇറങ്ങുന്ന ആനയെ തുരത്താന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.