അമ്മദിന് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം മാറ്റും; മന്ത്രിയുടെ ഉറപ്പില്‍ ആശ്വാസവുമായി പേരാമ്പ്രയിലെ സഹോദരങ്ങള്‍ മടങ്ങി


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം മാറ്റാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം. കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിനു മുമ്പിലായി അഞ്ചു വര്‍ഷമായി വഴിമുടക്കിയായി നിന്ന മണ്ണുമാന്തി യന്ത്രം എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കാന്‍ താലൂക്ക് തല അദാലത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

2018ലാണ് പാലേരി വടക്കുമ്പാട് പ്രദേശത്ത് മണ്ണുമാന്താനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം പോലീസ് പിടിച്ച് കച്ചേരിപറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതിയിലുളള സ്ഥലത്ത് ജെ.സി.ബി നിര്‍ത്തിയിട്ടത്. താത്ക്കാലികമായി നിര്‍ത്തിയിട്ടതാണെന്ന് കരുതിയെങ്കിലും പിന്നീടത് പൊല്ലാപ്പായി മാറുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയിരുന്നില്ല. ഇതിന് പരിഹാരം കാണാനാണ് അമ്മദ് സഹോദരനായ അബ്ദുല്ലക്കൊപ്പം കൊയിലാണ്ടിയില്‍ നടക്കുന്ന അദാലത്തിനെത്തിയത്.

പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മുമ്പിലെത്തി പരാതി ബോധിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസ് മേധാവികളെയും വിളിച്ചു വരുത്തി മന്ത്രി വിശദീകരണം തേടി. പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ട ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചതോടെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്തു. എത്രയും വേഗം തന്നെ ജെസിബി മാറ്റാമെന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കി.

വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരം ലഭിച്ചയോടെ വളരെ സന്തോഷത്തിലാണ് സഹോദരങ്ങള്‍. നമ്മുടെ നാടിന് വേണ്ടത് ഇതുപോലുള്ള മന്ത്രിമാരാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കൈപ്പിടിച്ച് അവര്‍ പറഞ്ഞു.