ഹരിജൻ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഹോസ്റ്റലും പള്ളിക്കൂടവും, നല്ലമ്പ്രക്കുന്ന് പാക്കനാർപുരമായി ; ഗാന്ധിജിയെത്തിയ തുറയൂരിലെ ഗാന്ധി സദനത്തിന്റെ കഥയറിയാം


ദൂരെ സ്ഥലങ്ങളിൽ വരെ തുറയൂരിനെ പരിചയപ്പെടുത്തുന്നത് ഗാന്ധിസദനത്തിന്റെ പേരിലാണ്. കേരള ഗാന്ധി കെ.കേളപ്പന്റെ കർമ്മ ഭൂമിയാണ് ഗാന്ധി സദനം എന്ന സാംസ്‌കാരിക സമുച്ഛയം. മഹാത്മാ ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ മണ്ണാണിത്.

ഹരിജൻ വിദ്യാർത്ഥികളുടെ അവസ്ഥ ദയനീയമാണെന്നും, പഠിപ്പിനേക്കാളും ഭക്ഷണത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും കെ.കേളപ്പൻ മനസ്സിലാക്കിയിരുന്നു. ജാതി വിവേജനവും അയിത്തവും നിർമ്മാർജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ആദ്ദേഹം തിരിച്ചറിഞ്ഞു. അതായിരുന്നു പാക്കനാർപുരത്ത് ഇന്നത്തെ ‘ഗാന്ധി സദനം’ ഉയർന്നു വരാൻ ഇടയായത്.

1927 ഒക്ടോബറിൽ ഗാന്ധിജി കോഴിക്കോട് സന്ധർശിച്ചപ്പോൾ ഹരിജന ക്ഷേമ പ്രവർത്തനത്തിനു സംഘടിത ശ്രമങ്ങൾ ആരംഭിക്കാൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്നു കെ.കേളപ്പനോട് നിർദ്ദേശിച്ചു. കെ കേളപ്പന്റ നേതൃത്വത്തിൽ ”ആദി കേരളോദ്ധ്വാരണ സംഘം” നിലവിൽ വരികയും കാര്യദർശിയായി കെ കേളപ്പനെ നിയമിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ച് ഏതാനും നാളുകൾക്കകം തുറയൂരിലെ ‘നല്ലമ്പ്രക്കുന്നിൽ ‘ശ്രദ്ധാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ”ശ്രദ്ധാനന്ദ വിദ്യാലയം” എന്ന പേരിൽ കെ.കേളപ്പൻ ഹരിജൻ വിദ്യാലയവും ഹോസ്റ്റലും ആരംഭിച്ചു. അന്ന് മിക്കവാറും വിദ്യാലയങ്ങളിൽ ദളിത്-പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കെ.കേളപ്പൻ പ്രദേശത്തെ മിക്ക ഹരിജൻ കോളനികളും സന്ദർശിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും, അരപ്പട്ടിണിയിലായിരുന്ന ഹരിജൻ വീടുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയുമുണ്ടായി.

കെ.കേളപ്പന്റെ ചിരകാലാഭിലാഷം പൂവണിയുന്നത് പാക്കനാർപുരത്താണ് . മഹാകവി വള്ളത്തോളിന്റെ നിർദേശ പ്രകാരം നല്ലമ്പ്രക്കുന്ന് എന്ന പേര് മാറ്റി സ്ഥലത്തിന് ”പാക്കനാർപുരം” എന്ന പേര് നൽകുകയായിരുന്നു.ശ്രദ്ധാനന്ദ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു പോയത് കെ കേളപ്പൻ പലരിൽ നിന്നായി സ്വരൂപിച്ച പണം കൊണ്ടാണ്.

കേളപ്പജിയുടെ അഭൃർത്ഥന മാനിച്ച് സാക്ഷാൽ മഹാത്മാഗാന്ധി 1934 ജനുവരി 13ന് ഇവിടം സന്ദർശിക്കുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശ്രദ്ധാനന്ദ വിദ്യാലയം ഗാന്ധി സദനമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കേരളത്തിൽ ഹരിജൻ വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ഒരു ചുവട് വെപ്പായിരുന്നു ഇത് എന്ന് ഗാന്ധിജി തന്നെ അഭിപ്രായപ്പെടുകയുണ്ടായി.

ഗാന്ധി സദനത്തോടെപ്പം ആരംഭിച്ച കെ.ബി.ബാലകൃഷ്ണൻ മേനോൻ സ്മാരക ആശുപത്രി ഉദ്ഘാടനവും ഗാന്ധിജി നിർവ്വഹിച്ചു. ഒരു ദിവസം ഗാന്ധിജി കുട്ടികളോടൊപ്പം ഉവിടെ ചിലവഴിക്കുകയും ചെയ്തു. സദനത്തിന് ചുറ്റുമായി തെങ്ങിൻ തൈകൾ നട്ടാണ് ഗാന്ധിജി അന്ന് മടങ്ങിയത്.
ഹരിജൻ ഹോസ്റ്റൽ, ലൈബ്രറി, വിശാലമായ കൃഷിയിടങ്ങൾ, കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുമായി സ്ഥാപനം സജീവമായിരുന്നു. 1995കൾക്ക് മുമ്പ് വരെ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരായ ആയിരക്കണക്കിനു ഹരിജൻ വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്നു ഈ സ്ഥാപനം. വിദ്യാർത്ഥികളുടെ താമസത്തിനും, പഠനത്തിനും, കലാ പ്രവർത്തനങ്ങൾക്കും ആവശൃമായ എല്ലാ സൗകരൃങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ കാലയളവിൽ ഇവിടെ താമസിച്ച് പഠനം നടത്തിയത്.
ചിട്ടയായ പഠനം, യോഗാ പഠനം, കലാ പഠനം, കൈത്തൊഴിൽ പഠനം, നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോഴ്‌സ് എന്നിവ വിദൃാർത്ഥികൾക്ക് നൽകിയിരുന്നു. എകെജിയും സുശീലഗോപാലിനും വി ആർ നായനാരും ഇവിടെയുണ്ടായിരുന്ന പള്ളിക്കൂടത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അക്കാലത്ത് സംസ്ഥാനത്തെ സ്വാതന്ത്ര്യസമര നേതാക്കളിൽ പലരും ഇവിടുത്തെ സ്ഥിരം സന്ദർശകർ ആയിരുന്നു. പിന്നീടുള്ള 50 വർഷത്തോളം ഹരിജനങ്ങളുടെ ഉദ്ധാരണത്തിന് വിവിധങ്ങളായ പരിപാടികൾ ഗാന്ധിസദനത്തിന്റെ നേതൃത്വത്തിൽ നടന്നതായി പ്രായമായവർ ഇന്നും ഓർക്കുന്നു. മഹാത്മാഗാന്ധി ഗാന്ധിസദനത്തിൽ എത്തിയ നല്ല ഓർമ്മകളും പേറി ജീവിക്കുന്ന പ്രായമായവരും ഇരിങ്ങത്ത് പ്രദേശത്ത് ഇന്നു മുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി സ്ഥാപനത്തിന്റെ പ്രവർത്തനം വൃത്തിയായി നടത്തി പോന്നിരുന്നു. ഹോസ്റ്റൽ വാർഡനും നടത്തിപ്പുകാരനും ആയി വർഷങ്ങളോളം പ്രവർത്തിച്ച എൻ.കൃഷ്ണൻ നായർ അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെയാണ്. കെ.കേളപ്പനോടൊപ്പം അന്തരിച്ച കൃഷ്ണൻ മാസ്റ്റർ ആയിരുന്നു ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

”ഗാന്ധി സദനം” ഹരിജൻ സേവാ സംഗത്തിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. പട്ടിക ജാതി വകുപ്പും ഇതിന്റെ പ്രവർത്തനത്തിന് സഹായങ്ങൾ ചെയ്തിരുന്നു. പള്ളിക്കര മനോഹരമായ ഒരു കെട്ടിടം മുറ്റത്ത് കുന്നേടത്ത് ചെറിയ മോനിക്കിടാവ് വരച്ച ഗാന്ധിജിയുടെ ഛായാ ചിത്രവും പിന്നീട് കേളപ്പജിയുടെ 40-ാം ചരമദിനത്തിന് സ്ഥാപിക്കപ്പെട്ട കേളപ്പജി പ്രതിമയും ഗാന്ധിസദനത്തിന്റെ മനോഹാരിത കൂട്ടുന്നു. മഹാന്മാരുടെ പാദസ്വശമേറ്റ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകളുമായി പാക്കനാർപുരത്ത് ഗാന്ധി സദനം ഇന്നും നിലനിൽക്കുന്നു.