കാരയാട് വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണു; വീട് അപകട ഭീഷണിയിൽ, വീട്ടുകാരെ ഒഴിപ്പിച്ചു


അരിക്കുളം: കാരയാട് വീടിനോടു ചേർന്നുള്ള മതിൽ തകർന്ന് വൻ നഷ്ടം. അരിക്കുളം കാരയാട് പതിമൂന്നാം വാർഡ് ചവറങ്ങാട് കുന്നിൻ്റെ പടിഞ്ഞാറു ഭാഗത്ത് സി.കെ മൊയ്തിയുടെ കക്കുടുമ്പിൽ വീടിനോട് ചേർന്നുള്ള കല്ലു കയ്യാലയാണ് തകർന്നത്. പ്രാഥമിക കണക്കു കൂട്ടലിൽ രണ്ടര ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മൊയ്തിയുടെ വീടിൻ്റെ മുകൾ വശത്തായി പുതിയ വീടു നിർമ്മിക്കുന്നതിനായി കരിങ്കല്ലുകൾ നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇവിടെ വെളളം കെട്ടികിടക്കുകയും അത് താഴെയുള്ള പുരയിടത്തിലേക്ക് ഊർന്നിറങ്ങിയതാവാം ഇതിനു പിന്നിലുള്ള കാരണമെന്ന് കരുതുന്നു.

ഏകദേശം 70 വർഷം പഴക്കമുള്ള കല്ലു കയ്യാലയാണ്. ’33 വർഷത്തോളമായി ഇവിടെ താമസമായിട്ടും ഇതേവരെ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല’ മൊയ്തി പറഞ്ഞു. വീടിൻ്റെ നിലനിൽപ്പിന് ഭീഷണിയായ സാഹചര്യത്തിൽ വീട്ടുകാരെ അവിടെ നിന്ന് മാറ്റി. മൊയ്തിയും ഭാര്യയും മൂത്തമകൻ ജലീലും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. താത്കാലികമായി മറ്റൊരു മകന്റെ വീട്ടിലേക്ക് അവർ മാറ്റി.

അരീക്കുളത്തെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വീട് സന്ദർശിച്ചു.

summary: The stone wall of a house in Karayad collapsed