വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യം; പേരാമ്പ്രയിലെ തെരുവുനായവന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിതന്നെ


പേരാമ്പ്ര: തെരുവുനായ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തിലും തെരുവുനായ വന്ധ്യംകരണത്തിനായി പേരാമ്പ്രയില്‍ ആരംഭിച്ച എബിസി സെന്റര്‍ അടച്ചുപൂട്ടി തന്നെ. പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി തെരുവുനായ ശല്യം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരുവനായ ശല്യം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രധാനമായും കാണുന്ന മാര്‍ഗമാണ് വന്ധ്യംകരണം. എന്നാല്‍ ജില്ലയില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന രണ്ട് സെന്ററുകളിലൊന്നാണ് പേരാമ്പ്രയില്‍ അടച്ചുപ്പൂട്ടിപ്പോയിരിക്കുന്നത്.

2018ലാണ് പേരാമ്പ്രയില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി ഒരു വന്ധ്യംകരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്താണ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അധികംതാമസിയാതെ തന്നെ കേന്ദ്രത്തിന് പൂട്ടിടുകയായിരുന്നു.

ഒരു പ്രദേശത്തുനിന്ന് വന്ധ്യംകരിക്കാനായി കൊണ്ടുപോകുന്ന നായകളെ അതിനു ശേഷം തിരിച്ച് അതേ പ്രദേശത്തുതന്നെ കൊണ്ടുവിടുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നാട്ടുകാര്‍ നിരന്തരം പ്രശ്നമുണ്ടാക്കുന്നു എന്നും ഇതാണ് സെന്റര്‍ അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്നുമാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് വലിയ വെല്ലുവിളിയാണ്.