കാടിനു മുകളിലൂടെ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം; കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാർഥ്യമാകുന്നു
കോഴിക്കോട്: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാർഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) പദ്ധതി നടപ്പാക്കാൻ കെഎസ്‌ഐഡിസിക്ക് സർക്കാർ അനുമതി നൽകി. അടിവാരം മുതൽ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 1 റോപ്‌വേ. 100 കോടിയിലേറെ ചെലവിട്ടാണ് നിർമ്മാണം.
ചുരത്തിൽ ഏകദേശം 2 ഹെക്ടർ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. 15 മിനിട്ട് കൊണ്ട് 3 കിലോമീറ്റർ ദൂരം മാത്രം യാത്ര ചെയ്താൽ മതിയാകും. ഒരേസമയം 6 പേർക്കു യാത്ര ചെയ്യാനാകുന്ന എസി കേബിൾ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40 ടവറുകൾ സ്ഥാപിക്കേണ്ടിവരും. ബത്തേരിയിൽനിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമായാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. വെസ്റ്റേൺ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2023 ഒക്‌ടോബർ 20ന് ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിലാണ് റോപ്‌വേ പദ്ധതി നിർദേശം മുന്നോട്ടുവച്ചത്. തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലിൽ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) എംഡിക്കു നിർദേശം നൽകി.
2024 ജൂൺ 16ന് ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഒരേക്കർ ഭൂമി കൈമാറാൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിപിപി മാതൃകയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ കെഎസ്‌ഐഡിസിക്ക് അനുമതി നൽകി ഉത്തരവിറക്കിയത്.