ഒത്തുതീർപ്പാകാതെ ബസ് പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഇന്നും തുടരും, വലഞ്ഞ് യാത്രക്കാർ


വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരും. കൂമുള്ളിയിൽ വെച്ചു ബസ് ഡ്രൈവർക്ക് മർദനമേറ്റതിൻ്റെ പേരിലാണ് തൊഴിലാളുകൾ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്.

ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. ബസ് സമരം എത്രയും പെട്ടന്ന് ഒത്തുതീർപ്പിൽ എത്തി ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ നാട്ടുകാരുടെ ആവശ്യം.

ശനിയാഴ്ച വൈകീട്ട് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സർവിസ് നടത്തുന്ന അജ്‌വ ബസിലെ ഡ്രൈവർ ലിനീഷിനാണ് കൂമുള്ളിയിൽ വെച്ച് മർദനമേറ്റത്. കാർയാത്രികരും ബസ് ജീവനക്കാരും തമ്മില്‍ വാക്ക് തർക്കം ഉണ്ടാക്കുകയും മർദ്ദനത്തിൽ എത്തുകയുമാണ് ഉണ്ടായത്. ബസ് ഡ്രൈവറുടെ പരാതിയില്‍ കാർ ഉടമക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്.

ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത തന്റെ കാറില്‍ ബസ് മനഃപൂർവം ഇടിപ്പിച്ചതായും മർദിച്ചതായുമാണ് കാർ യാത്രികൻ ജംഷിദിന്റെ പരാതി. എന്നാല്‍, കാർ ബസിന് കുറുകെയിട്ട് കാർ യാത്രക്കാർ മർദിച്ചതായാണ്‌ ബസ് ഡ്രൈവറുടെ പരാതി. പരിക്കേറ്റ ബസ് ഡ്രൈവർ ലിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും കാർ യാത്രികൻ ജംഷീദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.