പെണ്‍കുട്ടിക്ക് ലഹരി എത്തിച്ചു നല്‍കിയിരുന്നവരില്‍ പ്രദേശവാസിയും; കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ പത്തുപേര്‍ക്കെതിരെ പോലീസ് നടപടി


കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി ലഹരി കാരിയറാക്കിയെന്ന സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടിക്ക് ലഹരി എത്തിച്ചു നല്‍കിയിരുന്നത് അയല്‍വാസിയായിരുന്നു. ഇയാള്‍ ഒരു ഉത്തരേന്ത്യന്‍ സ്വദേശിയുടെ കൈവശമായിരുന്നു ലഹരി കൊടുത്തു വിട്ടിരുന്നത് എന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി.

25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റാഗ്രാം പേജ് വഴിയാണ് ലഹരി കൈമാറ്റമെന്നും പോലീസ് അറിയിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ലഹരി കാരിയര്‍ ആക്കിയത്. കൂടുതല്‍ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് പൊടി രൂപത്തില്‍ ഉള്ളവ മൂക്കിലൂടെ വലിപ്പിച്ചു. കൈത്തണ്ടയില്‍ ഇഞ്ചക്ഷനിലൂടെയും ലഹരി ശരീരത്തില്‍ പ്രയോഗിച്ചതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.