വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങളുമായി കുറ്റ്യാടിച്ചന്ത; വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കം


കുറ്റ്യാടി: കുറ്റ്യാടി നടോല്‍ മുത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ചന്തയ്ക്ക് പുതുവത്സരദിനത്തില്‍ തുടക്കം. വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ചന്ത കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ഉദ്ഘാടനംചെയ്തു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുടങ്ങിയ ചന്ത ഇത്തവണ വളരെ വിപുലമായരീതിയിലാണ് നടക്കുന്നത്. ചന്തയുടെ ഭാഗമായി വിവിധ വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

1967-ല്‍ കേളോത്ത് അമ്മദ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു കുറ്റ്യാടി കന്നുകാലിച്ചന്ത തുടങ്ങിയത്. ഫെബ്രുവരിയിലായിരുന്നു ചന്ത ആരംഭിച്ചതെങ്കിലും കോളറ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചന്ത മാറ്റിവെക്കുകയും പിറ്റേവര്‍ഷം മുതല്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായിക്കൊണ്ട് ചന്ത തുടരുകയുമായിരുന്നു. അഞ്ചുവര്‍ഷംമുമ്പുവരെ കന്നുകാലിച്ചന്ത എന്നപേരിലാണ് ചന്ത അറിയപ്പെട്ടിരുന്നതെങ്കിലും കന്നുകാലികളുടെ കൊടുക്കല്‍വാങ്ങല്‍ നിലച്ചതോടെ കാര്‍ണിവെലായി മാറുകയായിരുന്നു.

കുറ്റ്യാടിമേഖലയിലെ ആറോളം പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളാണ് ചന്തയില്‍ എത്തിച്ചേരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, ബ്ലോക്ക് അംഗം കെ.കെ ഷമീന, വാര്‍ഡ് മെമ്പര്‍ എ.സി അബ്ദുള്‍മജീദ്, പി.പി ചന്ദ്രന്‍, ശ്രീജേഷ് ഊരത്ത്, എ.എം റഷീദ്, ലത്തീഫ് ചുണ്ടയില്‍, ഒ.പി മഹേഷ്, കെ ചന്ദ്ര മോഹന്‍, മനോജ് പുത്തുപ്പറ്റ, റഷീദ് മുറിച്ചാണ്ടി, ഒ.വി ലത്തീഫ്, സി.എച്ച് ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.