കൊയിലാണ്ടി കാട്ടിലപ്പീടികയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവം; ദുരൂഹതയേറുന്നു, ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി


കൊയിലാണ്ടി: കൊയിലാണ്ടി കാട്ടിലപ്പീടികയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വൺ ഇന്ത്യ എ.ടി.എം കമ്പനിയിലെ റീഫിൽ ഏജന്റായ പയ്യോളി സ്വദേശി സുഹൈലിനെയാണ് ഇന്നലെ വൈകുന്നേരം കയ്യും കാലും കെട്ടിയിട്ട് ദേഹത്ത് മുളകുപൊടി വിതറിയിട്ട നിലയിൽ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മിൽ ഇടാനായി പോകവേ വഴിയിൽവെച്ച് ഒരു സംഘം ആക്രമിച്ച് ബോധം കടത്തിയശേഷം പണം തട്ടിയെടുക്കുകയും കാർ കാട്ടിലപ്പീടികയിൽ ഉപേക്ഷിച്ച് മടങ്ങുകയുമായിരുന്നെന്നാണ് സുഹൈൽ പൊലീസിനോട് പറഞ്ഞത്.

സുഹൈൽ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുരുടിമുക്കിലേക്ക് പോകവേ വഴിയിൽവെച്ച് പർദ്ദയിട്ട ഒരു സ്ത്രീ കാറിന് കൈ കാണിച്ചെന്നും നിർത്തിയപ്പോൾ രണ്ടുപേർ വന്ന് ആക്രമിച്ച് ബോധം കെടുത്തുകയായിരുന്നെന്നുമാണ് ഇയാൾ പറഞ്ഞത്. ഇയാൾ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ കുരുടിമുക്കിലെ സ്ഥലം പൊലീസ് ഇന്നലെ പരിശോധിച്ചിരുന്നു. ബലപ്രയോഗം നടന്നതായുള്ള യാതൊരു തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോൾ ഉണ്ടാവേണ്ട സുരക്ഷാ മുൻകരുതലുകളൊന്നും ഈ വാഹനത്തിലുണ്ടായിരുന്നില്ല. ഇത്രയും പണവുമായി പോകുമ്പോൾ അപരിചിതരെ കണ്ട് വാഹനം നിർത്തിയെന്ന കാര്യവും സംശയത്തിന് ഇടയാക്കുന്നുണ്ട്.

സുഹൈലിനെ കണ്ടെത്തിയ കാർ കോഴിക്കോട് നിന്നെത്തിയ ഫോറൻസിക് സംഘവും വടകരയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധിച്ച. ഇന്ന് രാവിലെ സുഹൈലുമായി പൊലീസ് സംഘം കുരുടിമുക്കിലേക്ക് പോയി. മറ്റൊരു സംഘം സുഹൈൽ കടന്നുപോയിവെന്ന് പറയപ്പെടുന്ന വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നും ശബ്ദംകേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കയ്യുംകാലും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കൊയിലാണ്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.