ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി


കൊച്ചി: ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 220 അധ്യയനദിനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കോടതി ഇടപെട്ടില്ല. മറ്റുവിധത്തില്‍ അധ്യയനദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

220 അധ്യയനദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ 2025 മാര്‍ച്ച് വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈക്കോടതി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. 220 ദിവസം തികച്ചുള്ള വിദ്യാഭ്യാസ കലണ്ടറില്‍നിന്ന് പിന്മാറാന്‍ തയാറല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി തയാറാക്കിയതാണ് ശനിയാഴ്ച പ്രവൃത്തി ദിനമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധി സര്‍ക്കാറിന്റെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.