കുറ്റ്യാടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലില്‍ വ്യാപക നാശം; വീടുകള്‍ക്ക് കേട്പാട്, കാര്‍ഷിക വിളകളും നശിച്ചു


കുറ്റ്യാടി: ഇന്നലെ വൈകുന്നേരം കനത്ത ഇടിമിന്നലില്‍ മരുതോങ്കര മൊയിലോ തറയില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.കാര്‍ഷിക വിലകളും നശിച്ചു. കുമ്പളോടന്‍ ചന്ദ്രന്റെ വീടിന്റെ സിമന്റ്‌സ്ലേവ്തകര്‍ന്ന് ചുമരിനിള്ളല്‍വീണു. ഇലക്ട്രിക് വയറിംഗ് കത്തിനശിച്ചു. ശക്തമായ പൊട്ടി തെറിയില്‍ ബന്ധുവായ കണാരന് പരിക്കേറ്റു.

പീടികയുള്ള പറമ്പത്ത് ജി.പി കൃഷ്ണന്റെ വീടിന്റെ അടുക്കള ഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്നു ചുമരില്‍ വിള്ളല്‍ വീണു. വയറിംഗ് കത്തി. മോട്ടോര്‍, കറവയന്ത്രങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇദ്ദേഹത്തിന്റെ പറമ്പിലെ തെങ്ങ് ഉള്‍പെടെയുള്ള കാര്‍ഷികവിളകള്‍ തകര്‍ന്നു, കുമ്പളോടന്‍ശ്രീധരന്റെ വീട്ടിലെ മോട്ടോര്‍ കത്തി നശിച്ചു.

ബാലുശ്ശേരിയില്‍ ശക്തമായ ഇടിമിന്നലില്‍ മണിച്ചേരി മേഖലയില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. മുണ്ടോട്ടയില്‍ സുജിത്തിന്റെ ഭാര്യക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാഞ്ഞരമാക്കുല്‍ രാമന്‍നായരുടെ മരണവീട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് മിന്നലേറ്റു. ഒട്ടുമിക്ക വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഓടയില്‍മീത്തല്‍ വെളിച്ചിയുടെ വീട്ടിലെ വയറിങ് കത്തി നശിച്ചു.

ഉള്ളിയേരിയില്‍ കക്കഞ്ചേരി ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലില്‍ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. കക്കഞ്ചേരി ഒന്നാംവാര്‍ഡിലെ ലക്ഷംവീട്ടില്‍ രാജന്റെ വീടിന് സാരമായ കേടുപാട് സംഭവിച്ചു.

വൈദ്യുത ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. ഇടിമിന്നലിന്റെ ആഘാതത്തില്‍ മീറ്റര്‍ ബോര്‍ഡ് തെറിച്ചുപോയി. വീടിന്റെ ഭിത്തിയിലും സീലിങ്ങിലും വിള്ളലുകള്‍ വീണു. കുടുംബാംഗങ്ങള്‍ ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോഴായിരുന്നു സംഭവം. സമീപത്തുള്ള വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

summary: the heavy thunderstorm that occurred yesterday evening caused widespread damage in many places