തെരുവുനായ ശല്യം മണിയൂരില്‍ യുവാവിന്റെ മരണത്തിന് വരെ ഇടയാക്കിയ സാഹചര്യം; വന്ധ്യംകരണം വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നീക്കം, ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും


പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലെല്ലാം തെരുവു നായ ശല്യം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മണിയൂരില്‍ തെരുവു നായ ശല്യം
യുവാവിന്റെ മരണത്തിന് വരെ കാരണമായി. കൂടാതെ തെരുവു നായയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ കൂത്താളി സ്വദേശിയുടെ മരണം. ഈ സാഹചര്യത്തില്‍ ഇതിനൊരു നടപടി സ്വീകരിക്കുക അത്യാവശ്യമാണ്. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുകയാണ്.

നായകളുടേയും പൂച്ചകളുടേയും ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് തെരുവു നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാന്‍ തീരുമാനമായിരിക്കുന്നത്. വളത്തുനായകളുടെ വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കാനും യോഗം തീരുമാനിച്ചു. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.

പല ജില്ലകളിലും നായകളുടെ ആക്രമണം മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വാക്സിനെടുക്കുന്നതിന് വിമുഖത പാടില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ഈ വിഷയത്തില്‍ ശക്തമായ ബോധവത്ക്കരണം നടത്താനാണ് സര്‍ക്കാര്‍ നീക്കം.

മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രധാന ആശുപത്രികളിലും വാക്സിന്‍ ഉറപ്പ് വരുത്താന്‍ യോഗത്തില്‍ ധാരണയായി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്സിന്‍ എടുക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

summary: the government will take neutering measures in case of increased nuisance of stray dogs