ക്വാറി ഉടമയെ കാറില്‍വെച്ച് കഴുത്തറുത്ത കൊലപ്പെടുത്തിയ സംഭവം; ആക്രിക്കച്ചവടക്കാരന്‍ പിടിയില്‍


തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ആക്രിക്കച്ചവടക്കാരനായ നേമം ചൂഴാറ്റകോട്ട സ്വദേശി അമ്പിളിയെന്ന് അറിയപ്പെടുന്ന സജികുമാറാണ് പിടിയിലായത്. തമിഴ്നാട് പോലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തുപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി പിടിയിലായ പ്രതിയെ തമിഴ്നാട് പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്യുകയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സജികുമാര്‍. 50-ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46) വിനെ തിങ്കഴാഴ്ച രാത്രിയാണ് കളിയിക്കാവിളയില്‍ കാറിനുള്ളില്‍വെച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയില്‍ നാട്ടുകാരാണ് ഇയാളെ കാറില്‍ കണ്ടെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പത്തു ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

കഴുത്തില്‍ കത്തി കുത്തിയിറക്കി മുകളിലേയ്ക്ക് വലിച്ച് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തെര്‍മോകോള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11-ഓടുകൂടി അമിത ശബ്ദത്തില്‍ ഇരപ്പിച്ചുകൊണ്ട് കാര്‍ റോഡരികില്‍ നില്‍ക്കുന്നതുകണ്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറത്തനിലയിൽ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല