‘തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സഹോദരൻ, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടപോയ പ്രവാസി ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്


താമരശ്ശേരി: താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ പുതിയ വീ‍ഡിയോ പുറത്ത്.
സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ഷാഫി വീഡിയോയില്‍ ആരോപിക്കുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരണപ്പെട്ടാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഷാഫിയുടെ ആരോപണം. നൗഫലിനെ ശ്രദ്ധിക്കണമെന്ന് വാപ്പ നേരത്തെ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷാഫി പറയുന്നു.

കഴിഞ്ഞ ദിവസം ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. അതിൽ 325 കിലോ​ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്നും അതിന്റെ ഭാ​ഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല.

വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. വീഡിയോ ചിത്രീകരിച്ചതാരാണെന്നും ഇതിനു പിന്നിലെ ഉദ്ദേശവും പോലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഷാഫിയെ കൊണ്ട് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യിക്കുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിലെ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമമാകാമിതെന്ന് പോലീസ് സംശയിക്കുന്നു.

ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് താമരശ്ശേരി പരപ്പന്‍പോയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡില്‍ ഇറക്കിവിടുകയായിരുന്നു. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ചതാവാമെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, ഹവാല പണമിടപാടുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് പണം കിട്ടാനുള്ളവര്‍ ക്വട്ടേഷന്‍സംഘാംഗങ്ങളെ വിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.