മൊബൈല്‍ റീചാര്‍ജ്ജ് ഇനി കുടുംബങ്ങളുടെ കീശകാലിയാക്കും; വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍


കൊച്ചി: ഉപഭോക്താക്കളുടെ കീശകാലിയാക്കുന്ന മൊബൈല്‍ നിരക്കു വര്‍ദ്ധനയ്‌ക്കൊരുങ്ങി കമ്പനികള്‍. സമീപകാലത്തെ നിരക്കുവര്‍ധനയ്ക്കു പിന്നാലെ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ വീണ്ടും മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്.

5ജി സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിരക്ക് കൂട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങുന്നത്. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ് ബുദ്ധിമുട്ടിലാവുന്നത്.

നിലവില്‍ അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു വീട്ടില്‍ 28 ദിവസത്തേക്ക് പ്രതിദിനം ഒരു ജി.ബി. ഡേറ്റ ഉള്‍പ്പെടെയുള്ള പ്ലാനിനായി ചുരുങ്ങിയത് 1,000 രൂപ നല്‍കണം റീചാര്‍ജിനായി. നിരക്ക് വര്‍ധിക്കുന്നതോടെ മാസം ഒരു കുടുംബം 200-300 രൂപ വരെ അധികം ചെലവഴിക്കേണ്ടി വരും. ടെലികോം സേവനദാതാക്കള്‍ 10-25 ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.

ഒരു കമ്പനിയും ഇതുവരെ 5ജി സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ അവതരിപ്പിച്ചിട്ടില്ല. 4ജി നിരക്കിലാണ് 5ജി സേവനം നല്‍കുന്നത്. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഡേറ്റ ഓഫറുകളും മികച്ച വേഗവും കാണിച്ചാണ് 5ജിയിലേക്ക് ആകര്‍ഷിക്കുന്നത്.

കേരളത്തിലെ ഡേറ്റ ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാരും ടെലികോം വരിക്കാരും പറയുന്നത്. ദിവസം രണ്ട് ജി.ബി. ഡേറ്റയും കടന്നാണ് ഉപയോഗം. പ്രധാനമായും ഒ.ടി.ടി. പ്ലാറ്റ്‌ഫോം, ഗെയിം, യുട്യൂബ് എന്നിവയ്ക്കാണ് കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നത്. ദിവസം ശരാശരി 3-4 ജി.ബി. വരെ ഉപയോഗിക്കുന്നവരുണ്ട്.

സൗജന്യ കോളിനും രണ്ട് ജി.ബി. ഡേറ്റയ്ക്കുമായി 31 ദിവസത്തേക്ക് ‘വി’ (വോഡഫോണ്‍ ഐഡിയ) ഈടാക്കുന്നത് 319 രൂപയാണ്. ജിയോ 28 ദിവസത്തേക്ക് 299 രൂപയും എയര്‍ടെല്‍ 28 ദിവസത്തേക്ക് 299 രൂപയുമാണ് ഈടാക്കുന്നത്. താരിഫ് നിരക്ക് ഉയര്‍ത്തുമ്പോള്‍ നിലവിലെ നിരക്കില്‍നിന്ന് 30-50 രൂപയോളം അധികം നല്‍കേണ്ടി വരുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. 5ജി നിരക്കാണെങ്കില്‍ ഇതിലും കൂടും.

അതേസമയം, ബി.എസ്.എന്‍.എല്‍. 28 ദിവസത്തേക്ക് 184 രൂപയ്ക്ക് പരിധി ഇല്ലാതെ കോളും ഡേറ്റയും നല്‍കുന്നുണ്ട്. എന്നാല്‍, ദിവസം ഡേറ്റ ഉപയോഗം ഒരു ജി.ബി. കഴിഞ്ഞാല്‍ ഡേറ്റ വേഗം കുറയും.