വിലങ്ങാട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍ ബൈക്കില്‍ ഇടിച്ചതായി ആരോപണം; വാണിമേലില്‍ കാര്‍ തടഞ്ഞതായി വിവരം


നാദാപുരം: വാണിമേലില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കാര്‍ ബൈക്കില്‍ ഇടിച്ചതിനെ ചൊല്ലി വാക്ക് തര്‍ക്കം. ഇന്നലെ വൈകിട്ട് കരുംകുളത്ത് വച്ചാണ്‌ സംഭവം. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉരുള്‍പൊട്ടിയ വിലങ്ങാട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സാദിഖ് അലി തങ്ങള്‍.

മടങ്ങി വരുന്നതിനിടെ സാദിഖ് അലി കുഞ്ഞാലിക്കുട്ടിയുടെ കാറിലായിരുന്നു സഞ്ചരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാന്‍ തങ്ങളുടെ കാറിലേക്ക് മാറുകയും ചെയ്തു. വാണിമേല്‍ എത്തിയപ്പോള്‍ ഗണ്‍മാന്‍ സഞ്ചരിച്ച കാറിനെ യൂത്ത് ലീഗ് പ്രവര്‍ത്തകരും വാണിമേല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സഞ്ചരിച്ച കാര്‍ മറികടന്നു.

ഇതോടെ സുരക്ഷ കണക്കിലെടുത്ത്‌ ഗണ്‍മാന്‍ കുഞ്ഞാലിക്കുട്ടിയുടെ കാറിന് പിന്നില്‍ എത്താനായി സഞ്ചരിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ പ്രവര്‍ത്തകര്‍ ഗണ്‍മാനുണ്ടായിരുന്ന കാര്‍ തടഞ്ഞുവെച്ച് കാര്യം തിരക്കിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സാദിഖ് അലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടതോടെ പ്രശ്‌നം സംസാരിച്ച് പരിഹരിക്കുകയായിരുന്നു.