നീന്തൽ അറിയാവുന്നവർ അവസരം പ്രയോജനപ്പെടുത്താൻ മറക്കല്ലേ… പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നൊച്ചാട് പഞ്ചായത്തിൽ ജൂലെെ രണ്ടിന്; വിശദാംശങ്ങള്‍ അറിയാം


പേരാമ്പ്ര: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ രണ്ടിന് രാവിലെ 9.30-ന് നൊച്ചാട് പഞ്ചായത്ത് ഒന്നാം വാർഡിലെ കുമാരനാശാൻ ഗ്രന്ഥാലയത്തിന് സമീപത്തുള്ള നീലിയത്ത് കുളത്തിൽ നീന്തൽ പരിശീലനം നടക്കും.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

നേരത്തെ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും നടക്കാവിലെ സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ക്കുളത്തിലെത്തി പ്രാവീണ്യം തെല്‍യിക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഇത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കകള്‍ക്കു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാദേശിക തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.


പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ബോണസ് മാര്‍ക്കിന് കഴിഞ്ഞവര്‍ഷം മുതലാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് അംഗങ്ങളും കൗണ്‍സിലര്‍മാരും മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ബോണസ് മാര്‍ക്കിനുവേണ്ടി നീന്തല്‍ പ്രാവീണ്യമില്ലാത്തവരും വളഞ്ഞ വഴിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് സ്പോര്‍ട്സ് കൗണ്‍സിലിനെ ഇതിനായി ചുമതലപ്പെടുത്തിയത്.