ടി പി വധക്കേസ് പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്: സംസ്ഥാന സർക്കാരിനും കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്


ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കെ. കെ. രമ ഉൾപ്പടെയുള്ള എതിർകക്ഷികൾക്കുമാണ് നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.

ജസ്റ്റിസ് മാരായ ബേല എം. ത്രിവേദി, എസ്. സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികൾ ഫയൽചെയ്ത പ്രത്യേക അനുമതി ഹർജികളും അപ്പീലുകളും പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും പരിഗണനയിലുള്ള എല്ലാ രേഖകളും സുപ്രീം കോടതിയിലേക്ക് വിളിപ്പിച്ചു. നോട്ടീസിന് മറുപടി നൽകാൻ ആറാഴ്ചത്തെ സമയമാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്.

ശിക്ഷയിളവ് ആവശ്യപ്പെട്ട് ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ആദ്യ ആറ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ കെ കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.