1437 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്; 13 ഇനങ്ങള്‍ സബ്സിഡിയിലും മറ്റുള്ളവ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും, സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്തക്ക് തുടക്കമായി


തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ചന്തയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. വിപണിയില്‍ 1437 രൂപ വിലവരുന്ന നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡിയില്‍ 755 രൂപയ്ക്കാണ് ചന്തയില്‍ നല്‍കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റുള്ളവ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ചന്തയില്‍ നിന്നും ലഭിക്കും.

സബ്സിഡി നിരക്കില്‍ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വന്‍പയര്‍ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റര്‍) 125 രൂപ എന്നിങ്ങനെയാണ് സ്‌പ്ലൈക്കോയിലെ വില.

പൊതു വിപണിയില്‍ വില പിടിച്ചുനിര്‍ത്തുന്ന ഇടപെടല്‍ സപ്ലൈകോ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ ഇത്തരം ഇടപെടലുകളിലൂടെ വലിയ പ്രയോജനമാണ് ജനങ്ങള്‍ക്ക് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെയും സപ്ലൈകോയുടെയും സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക കളര്‍കോഡ് നല്‍കുകയാണെന്നും ഇതിലൂടെ വാഹനങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും വലിയ തോതില്‍ ക്രമക്കേട് തടയാനും സാധിക്കുമെന്ന് ആന്റണി രാജു പറഞ്ഞു.