വിഷുവിന് വിഷരഹിതമായ വെള്ളരിയും കൈപ്പയും വഴുതിനയും ജനങ്ങളിലേക്ക്; കായണ്ണയില്‍ വിദ്യാര്‍ഥികളുടെ ‘ഹരിതം’ പച്ചക്കറി വിപണി തുറന്നു


കായണ്ണബസാര്‍: കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഹരിതം പദ്ധതിയില്‍ വിളയിച്ച വിഷരഹിത പച്ചക്കറി വിപണനം ആരംഭിച്ചു. വിപണനോദ്ഘാടനം കൃഷിഓഫീസര്‍ പി.സി അബ്ദുള്‍ മജീദ് നിര്‍വഹിച്ചു.

വെള്ളരി, കൈപ്പ, വഴുതിന, ചീര തുടങ്ങി പത്തിനം പച്ചക്കറി ഇനങ്ങളുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. ഇതാണ് ഇപ്പോള്‍ വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് കായണ്ണ ടൗണിനടുത്ത് അരഏക്കര്‍ വയലില്‍ എന്‍.എസ്.എസ്. വൊളന്റിയമാര്‍ ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയത്.

കൃഷിയോടൊപ്പം കാര്‍ഷിക സെമിനാര്‍, ശാസ്ത്രീയകൃഷി പരിശീലനം, കാലാവസ്ഥാ സെമിനാര്‍ എന്നിവയും സമഗ്ര കാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത് അംഗം പി.കെ ഷിജു, പ്രിന്‍സിപ്പല്‍ ഇ.കെ ഷാമിനി, പി.ടി.എ പ്രസിഡന്റ് ടി സത്യന്‍, പ്രോഗ്രാം ഓഫീസര്‍ എം.എം സുബീഷ്, അധ്യാപകരായ കെ.ജി ഷിനുരാജ്, എല്‍.കെ ശ്രീവിദ്യ, എസ് പ്രിയ, ഹരിതം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ പി.ജെ പുഷ്പാകരന്‍, പി.കെ ഗീത, ഇ.പി ലളിത, ടി.കെ ഫൗസി എന്നിവര്‍ പങ്കെടുത്തു.