സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു; രണ്ടാംദിനം സദസ്സുകള്‍ സജീവം


കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിനം പിന്നിടുമ്പോള്‍ 458 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. അഞ്ച് പോയിന്റിന്റെ വ്യത്യാസത്തില്‍ 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്താണ്. 448 പോയിന്റാണ് പാലക്കാടിന്.

439 പോയിന്റുള്ള തൃശൂരും 427 പോയിന്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം കാര്‍മെല്‍ ഇ.എം എച്ച്.എസ്.എസ്സാണ് 87 പോയിന്റുമായി ഒന്നാമത്. കണ്ണൂര്‍ സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് 73 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ആകെയുടെ 239 ല്‍ 119 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 9ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്.

രണ്ടാംദിനവും രാവിലെ സദസില്‍ ആസ്വാദകരുടെ കുറവ് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ സദസുകള്‍ നിറഞ്ഞു കവിയാന്‍ തുടങ്ങി. ഒപ്പന നടന്ന ഒന്നാം വേദിയില്‍ പൊരിവെയിലത്തും നിരവധി പേരാണ് തടിച്ചുകൂടിയത്. സദസുകളില്‍ തമ്പടിച്ചിരിക്കാതെ നഗരത്തില്‍ കറങ്ങുന്നവരും ഏറെയാണ്. നാടകത്തിന്റെ തട്ടകത്തില്‍ പുതിയ കാലത്തിന്റെ അരങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരങ്ങളാണെത്തിയത്.

മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങള്‍ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളല്‍.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും.