നോ എൻട്രി, വന്യമൃഗങ്ങൾ കൃഷിയിടത്തേക്ക് കടക്കാതിരിക്കാൻ ചക്കിട്ടപാറയിൽ സോളാർ വേലി


ചക്കിട്ടപാറ: വന്യമൃഗ ശല്യം തടയാൻ ചക്കിട്ടപാറ പഞ്ചായത്തിൽ സോളാർ വേലി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർഹിച്ചു. 2022-23 ലെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ പദ്ധതി നടപ്പാക്കിയത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2450മീറ്ററിലാണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്. ഗ്രാമപഞ്ചായത്ത് അനുവദിച്ച 3,67,500/-രൂപയും ഗുണഭോക്തൃ വിഹിതമായ 3,67,500/-രൂപയും ഉപയോഗിച്ച് ഏഴ് കർഷകരുടെ കൃഷിയിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഗവ. അംഗീകൃത ഏജൻസിയായ ഐ.എൻ.കെ.ഇ.എൽ ആണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വന്യമൃഗ ശല്യത്താൽ ബുദ്ധിമുട്ടിലായ കർഷകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പദ്ധതി.

ചടങ്ങിൽ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ. എം. ശ്രീജിത്ത്‌, ബിന്ദു വി കെ, പഞ്ചായത്തംഗങ്ങളായ വിനിഷ ദിനേശൻ, കെ.എ.ജോസ് കുട്ടി, ചക്കിട്ടപ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. പി.രഘുനാഥ്‌, കാർഷിക വികസന സമിതി അംഗങ്ങൾ, സോളാർ ഫെൻസിങ് പദ്ധതി ഗുണ ഭോക്താക്കൾ, പദ്ധതി നടപ്പിലാക്കിയ ഗവ. അംഗീകൃത ഏജൻസിയായ ഐ.എൻ.കെ.ഇ.എൽ ന്റെ പ്രധിനിധി ദീപു, കോൺട്രാക്ടർ സിബി, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മൂന്നാം വാർഡ് മെമ്പർ ലൈസ ജോർജ് സ്വാഗതവും കൃഷി ഓഫീസർ ജിജോ ജോസഫ് ടി ജെ നന്ദിയും പറഞ്ഞു.