അഭിമാനം വാനോളം; ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതിക്ക് അർഹരായി പേരാമ്പ്ര അ​ഗ്നിരക്ഷാ നിലയത്തിലെ ആറ് ഉദ്യോഗസ്ഥർ


പേരാമ്പ്ര: പേരാമ്പ്ര അ​ഗ്നിരക്ഷാ നിലയത്തിലെ ആറ് ഉദ്യോഗസ്ഥർക്ക് ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ഓഫീസർമാരായ പി. ആർ സത്യനാഥ്, ടി ബബീഷ്, ടി വിജീഷ്, എസ് ഹൃതിൻ ,പി പി രജീഷ് എന്നിവരാണ് അഭിമാന നേട്ടത്തിന് അർഹരായത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്തുത്യർഹ സേവനം കാഴ്ച വെച്ചതിനാണ് ബഹുമതി ലഭിച്ചത്.

2024 ജൂലൈ 30ന് പുലർച്ചയായിരുന്നു കേരളത്തെ നടുക്കിയ ഉരുൾപ്പൊട്ടൽ സംഭവിക്കുന്നത്. വയനാട് ജില്ലയ്ക്ക് പുറത്തു നിന്നും ദുരന്ത ഭൂമിയിലേക്ക് വളരെ പെട്ടെന്ന് കുതിച്ചെത്തിയ രക്ഷാസേനകളിൽ ഒന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടീ റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് ആയിരുന്നു. ചൂരൽമലപാലം തകർന്നു പോയ ഭാഗത്ത് ഈ ടീമിൻറെ ഫയർ എൻജിനിലുള്ള എക്സ്റ്റൻഷൻ ലാഡും റോപ്പും ഉപയോഗിച്ചുകൊണ്ട് പുഴയ്ക്ക് കുറുകെ താൽക്കാലിക പാലമിട്ടു കൊണ്ടാണ് അക്കരെ കുടുങ്ങിപ്പോയ രോഗികളെയും ഗർഭിണികളെയും കുട്ടികളെയുമടക്കം 300 ഓളം പേരെ സേന വളരെപെട്ടെന്ന് രക്ഷപ്പെടുത്തിയത്.

മികച്ച രക്ഷാപ്രവർത്തനങ്ങൾ ക്കുള്ള അംഗീകാരങ്ങൾ വീണ്ടും വന്നെത്തിയതിന്റെ സന്തോഷത്തിലാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ.