ഡല്‍ഹി മേയര്‍ക്ക് കോഴിക്കോടുമായുണ്ട് ഒരു ആത്മബന്ധം; ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്രോയിയെ അറിയാം


കോഴിക്കോട്: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്രോയി ഉപരിപഠനം നടത്തിയത് കോഴിക്കോട്. കോഴിക്കോട് ഐ.ഐ.എമ്മില്‍ ഷെല്ലി ഒരു കൊല്ലത്തെ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഷെല്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡല്‍ഹിയുടെ ആദ്യവനിതാമേയറാണ് ഈ മുപ്പത്തിയൊന്‍പതുകാരി. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപികയായ ഷെല്ലിയുടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള കന്നി വിജയമാണിത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പിലാണ് ഷെല്ലി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്ക്കെതിരെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷെല്ലി ഒബ്രോയുടെ വിജയിച്ചത്. സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണല്‍. മുന്‍പ് മൂന്ന് തവണ ആപ് ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലിഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രേഖാ ഗുപ്തയ്ക്ക് 116 വോട്ട് ലഭിച്ചു. എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഒരു കോണ്‍ഗ്രസ് അംഗം വോട്ട് ചെയ്തു. രണ്ട് സ്വതന്ത്രര്‍ ബി ജെ പിക്ക് ഒപ്പം നിന്നു. ഇനി ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.

2013 മുതലാണ് ഷെല്ലി ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകയാകുന്നത്. 2020-ല്‍ പാര്‍ട്ടിയുടെ മഹിളാ മോര്‍ച്ച ഉപാധ്യക്ഷയുമായി. കോഴിക്കോട് ഐഐഎമ്മില്‍ ഷെല്ലി ഒരുകൊല്ലത്തെ മനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.