” ഞാനല്ല… എന്റെ വീട്ടില്‍ നിന്നല്ല” വിദ്യയുടെ അറസ്റ്റിന് പിന്നാലെ ദേശാഭിമാനിയിലെ മാധ്യവപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പി.കുട്ടോത്തിന്റെ എഫ്.ബി പോസ്റ്റ്


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള കുട്ടോത്ത് നിന്നുമാണ് വ്യാജരേഖ തട്ടിപ്പ് കേസിലെ പ്രതി വിദ്യ അറസ്റ്റിലായത് എന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ”ഞാനല്ല, എന്റെ വീട്ടില്‍ നിന്നല്ല” എന്ന ഫേസ്ബുക്ക് കുറിപ്പുമായി ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ഷംസുദ്ദീന്‍ കുട്ടോത്ത്. ആവള കുട്ടോത്ത് വിദ്യയെ സംരക്ഷിച്ച സുഹൃത്ത് ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് എന്ന തരത്തിലുള്ള സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നാണ് കമന്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.

കുട്ടോത്ത് എന്ന കേട്ടപ്പോള്‍ ആദ്യം നിങ്ങളെയാണ് ഓര്‍ത്തത് എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ‘കുറേ പേര്‍ ഓര്‍ത്തു’ എന്ന് ഷംസുദ്ദീന്‍ മറുപടി നല്‍കുകയും ചെയ്തു.

കേസെടുത്ത് പതിനഞ്ചാമത്തെ ദിവസമാണ് വിദ്യ പിടിയിലാവുന്നത്. വനിതാ പൊലീസ് ഉള്‍പ്പെടെ എത്തിയാണ് വിദ്യയെ പിടികൂടുന്നത്. പുലര്‍ച്ചെയോടെ വിദ്യയെ അഗളി ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചു. പ്രതിയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച സംഭവത്തില്‍ അഗളി പൊലീസും നീലേശ്വരം പൊലീസും വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് കേസിലും വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ജാമ്യ ഹര്‍ജി ജൂണ്‍ 24 ന് കോടതി പരിഗണിക്കാനിരിക്കെയാണ് വിദ്യ പിടിയിലാവുന്നത്.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയതെന്നാണ് ആരോപണം.