മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക് ഒഴുക്കി; വടകര പുതിയ ബസ് സ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി


വടകര: മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക്‌ ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പുതിയ
ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി വടകര നഗരസഭ. ശ്രീമണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചായപീടിക, ബിരിയാണി പീടിക എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനങ്ങളില്‍ നിന്ന് തുറന്നുവിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളും മലിനജലം പൈപ്പ് വഴി നഗരസഭാ ഡ്രെയ്‌നേജിലേക്ക്‌ ഒഴുക്കിവിട്ടതായി കണ്ടെത്തി. മാത്രമല്ല ശാസ്ത്രീയമായി മാലിന്യം സംസ്‌ക്കരിക്കാത്തതാണ് ദുര്‍ഗന്ധത്തിന് കാരണമെന്നും കണ്ടെത്തി.

തുടര്‍ന്ന് ഡ്രെയ്‌നേജിലേക്കുള്ള പൈപ്പ് കണക് ഷന്‍ ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു. മുമ്പ് കരിമ്പനത്തോട്ടിലേക്ക് മാലിന്യമൊഴുക്കിയതിന് നഗരസഭ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതില്‍ നിന്നുള്ള സ്‌റ്റേയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മലിനജലം ഒഴുക്കിവിട്ടതിനെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം തുടരുന്ന വിഷയം ഹൈക്കോടതി നിയമിച്ച ഓംബുഡ്‌സ്മാന്‌ റിപ്പോര്‍ട്ട് ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് അറിയിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി രമേശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.സി പ്രവീണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീമ എന്നിരടങ്ങുന്ന സ്‌ക്വാഡാണ് പരിശോന നടത്തിയത്.