മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു


കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം കുറച്ച്കാലമായി പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.

34 വര്‍ഷം നീണ്ട പശ്ചിമബംഗാളിലെ ഇടതുഭരണത്തില്‍ ഏറ്റവും ഒടുവിലത്തെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി പതിനൊന്നുവര്‍ഷം മുഖ്യമന്ത്രിപദത്തില്‍ ഉണ്ടായിരുന്നു.

1966-ൽ സി.പി.ഐ(എം) അംഗമായി പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ്‌ ഭട്ടാചാര്യ 1968-ൽ ഡി.വൈ.എഫ്‌.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ൽ സി.പി.ഐ(എം) പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന്‌ 1982-ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

mid2]

1984-ൽ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ൽ കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും 2000-ൽ പോളിറ്റ്‌ ബ്യൂറോ അംഗമാവുകയും ചെയ്‌തു. 1977-ൽ പശ്ചിമ ബംഗാളിൽ ഇൻഫർമേഷൻ ആന്റ്‌ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പ്‌ മന്ത്രിയായി . 1987-ൽ ഇൻഫർമേഷൻ ആന്റ്‌ കൾച്ചറൽ അഫലേഷ്യസ്‌ മന്ത്രിയായി. തുടർന്ന്‌ 1996-ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ൽ ഉപ മുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി.