ഏറെ ആഗ്രഹങ്ങളോടെ സ്വരുക്കൂട്ടിയ കുടുക്കയാണെങ്കിലെന്താ, കുഞ്ഞു ഇവാന്റെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങളുടെ പങ്കും; എസ്.എം.എ രോഗം സ്ഥിരീകരിച്ച പാലേരിയിലെ ഇവാന്റെ ചികിത്സയ്ക്കായി സമ്പാദ്യ കുടുക്ക കൈമാറി പേരാമ്പ്രയിലെ കുരുന്നുകള്‍


പേരാമ്പ്ര: എസ്.എം.എ രോഗം സ്ഥിരീകരിച്ച പാലേരിയിലെ രണ്ടുവയസുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി സമ്പാദ്യ കുടുക്ക കൈമാറി വിദ്യാര്‍ഥികള്‍. പേരാമ്പ്ര എ.എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി അബ്ദുല്‍ സയ്യാനും ചേരാപുരം ജി.എല്‍.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഹാതിമുമാണ് തങ്ങളുടെ സമ്പാദ്യ കുടം ഇവാനുവേണ്ടി നല്‍കിയത്.

ഇവര്‍ക്കൊപ്പം വിദ്യാലയത്തിലെ മറ്റുവിദ്യാര്‍ഥികളും രക്ഷിതാക്കളും തങ്ങളാലാവും വിധം സംഭാവനകള്‍ നല്‍കി ഇവാന്റെ ചികിത്സയ്ക്കായുള്ള ഉദ്യമത്തില്‍ പങ്കാളികളായി.

പേരാമ്പ്ര എ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചികില്‍സ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സയ്യിദ് അലി തങ്ങള്‍ പാലേരിക്ക് അബ്ദുല്‍ സയാന്‍ സമ്പാദ്യ കുടം കൈമാറി. ചടങ്ങില്‍ ദിനേശ് മാസ്റ്റര്‍, സ്മിത ടീച്ചര്‍, നളിനി ടീച്ചര്‍, റസാഖ് പാലേരി, സി.കെ.ബഷീര്‍ കടിയങ്ങാട്, എ.കെ.അഷ്‌റഫ്, സലാം പുല്ലാകുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

വേളം പൂളക്കൂലിലെ കൊളങ്ങരക്കണ്ടി അഷ്‌റഫ്-അസ്മ ദമ്പതികളുടെ മകനാണ് ഹാതിം. അഷ്‌റഫിനൊപ്പം എത്തിയ ഹാതിം സമ്പാദ്യക്കുടം ക്ലാസ് ടീച്ചറായ സുധീഷ് മാസ്റ്റര്‍ക്ക് കൈമാറി.

കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന്‍ ദമ്പതികളുടെ മകനാണ് ഇവാന്‍. ഇവാന്റെ ചികിത്സയ്ക്ക് 18 കോടി രൂപയുടെ മരുന്ന് ആവശ്യമാണ്. തുക കണ്ടെത്തുന്നതിനായി കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്.