”ഓടിച്ചെന്നത് ഒരു സ്ത്രീയുടെ നിലവിളികേട്ട്, പ്രതി രക്ഷപ്പെട്ടത് പിന്‍വശത്തെ മതില്‍ചാടി” ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തെക്കുറിച്ച് സമീപവാസി പറയുന്നു


പേരാമ്പ്ര: ഒരു സ്ത്രീയുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്നും ഒരാള്‍ ഓടുന്നതാണ് ആദ്യം കണ്ടതെന്ന് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന വലിയ പറമ്പില്‍ ലിതിന്‍ പറഞ്ഞു. ഉച്ചത്തിലുള്ള നിലവിളി കെട്ടാണ് ജീവനക്കാരും സമീപവാസികളും ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലേക്ക് ഓടിയെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. പൊള്ളല്‍ കാരണമുള്ള അസ്വസ്ഥത സഹിക്കവയ്യാതെ ബാത്ത്‌റൂമില്‍ കയറി ശരീരത്തിലേക്ക് വെള്ളമൊഴിക്കുകയായിരുന്നു പ്രവിഷ. അവര്‍ വേദനകൊണ്ട് പുളയുന്നത് കണ്ട് അവിടെയെത്തിയവരും കുറേ വെള്ളമൊഴിച്ചുനല്‍കി.

പ്രവിഷയുടെ മുന്‍ ഭര്‍ത്താവ് കൂടിയായ പ്രതി പ്രശാന്ത് സ്റ്റീല്‍ കുപ്പിയിലാണ് ആസിഡ് കൊണ്ടുവന്നത്. സ്‌കൂട്ടറിലാണ് ഇയാള്‍ ആശുപത്രിയിലേക്ക് വന്നത്. പ്രവിഷയ്ക്കുനേരെ ആസിഡ് ഒഴിച്ചശേഷം പിന്‍വശത്തുകൂടി മതില്‍ചാടി പുറത്തുകടന്ന് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയാണുണ്ടായതെന്നും പ്രദേശവാസികള്‍ പറയുന്നു.

രാവിലെയാണ് ആക്രമണം നടന്നത്. ഈ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ആശുപത്രിയ്ക്ക് സമീപത്തുണ്ടായിരുന്നു. പ്രതി പുറത്തേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട ഇവര്‍ കാര്യമറിയാതെ ഇയാളോട് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. ആശുപത്രിയില്‍ എന്തോ പ്രശ്‌നമാണെന്ന് മറുപടി പറഞ്ഞ് സ്‌കൂട്ടറില്‍ കയറി പോകുകയാണുണ്ടായതെന്ന് തൊഴിലാളികള്‍ പറയുന്നു.

ലിതിന്റെ വീട്ടിലുള്ള കാര്‍കൊണ്ടുവന്ന് അതിലാണ് പ്രവിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആസിഡ് കൊണ്ടുവന്ന കുപ്പി ആശുപത്രിയുടെ പുറകില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ആക്രമണം നടന്ന ആശുപത്രി വരാന്ത പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ പ്രവിഷയുടെ അമ്മ വീട് പേരാമ്പ്രയിലാണ്. ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രി ചികിത്സയ്ക്കായി തെരഞ്ഞെടുക്കാന്‍ ഇതും കാരണമായി.

Summary: perambra cheruvannur acid attack