സിപിഎം ഓഫീസിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടി ദുബായ് പൊലീസ്; അറസ്റ്റിലായത് നാദാപുരം സ്വദേശി നജീഷ്


വടകര: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. ആർഎസ്എസ് പ്രവർത്തകനും വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. കേസിൽ മൂന്നാം പ്രതിയായ ഇയാൾ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.

2017 ജൂൺ 7 ന് പുലർച്ചെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറുണ്ടായത്. 2017 ജൂണ്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസിന് ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഓഫീസില്‍ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം.

സംഭവത്തിന് പിന്നിൽ ആ‍ര്‍എസ്എസാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് പ്രവ‍ര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്നാം പ്രതിയും പിടിയിലായത്.

സിപിഎം ഓഫീസ് ആക്രമണത്തിന് ശേഷം ദുബായിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്ക് വേണ്ടി നേരത്തെ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായ് പൊലീസുമായി സഹകരിച്ചാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവൻ വിശദീകരിച്ചു. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച പ്രതിയെ അവിടെ നിന്നും കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞതിലെ പ്രതികാരമാണ് കോഴിക്കോട്ടെ സിപിഎം ഓഫീസ് ആക്രമിക്കാനുള്ള കാരണമെന്നാണ് പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അക്രമികള്‍ക്കെതിരെ വധശ്രമത്തിന് ഐപിസി 307-ാം വകുപ്പ് പ്രകാരവും സംഘം ചേര്‍ന്ന് അതിക്രമം നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിന് 143, 144, 147, 148, 149, 458 വകുപ്പുകള്‍ പ്രകാരവും സ്ഫോടക വസ്തു നിരോധന നിയമത്തിലെ 3, 5 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസറ്റര്‍ ചെയ്തത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.