കുടിവെള്ളം മോഷ്ടിച്ചു; വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു


വടകര: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽ നിന്ന് വെള്ളം മോഷണം നടത്തിയ ,വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. ജല അതോറിറ്റിയുടെ പ്രധാന വിതരണ ലൈനിൽനിന്ന് വാട്ടർ മീറ്റർ ഇല്ലാതെ നേരിട്ട് കണക്ഷൻ എടുത്ത് കുടിവെള്ളം ചോർത്തുന്നതായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡാണ് മോഷണം കണ്ടെത്തിയത്.

നിലവിൽ ആശുപത്രിയിൽ ജല അതോറിറ്റിയുടെ മൂന്ന് സർവീസ് കണക്ഷനുകൾ ഉണ്ട്. ഇവയിൽ ഒരു കണക്ഷൻ അടുത്ത കാലത്തായി ഉപഭോക്താവിൻ്റെ ആവശ്യപ്രകാരം ഡിസ്‌കണക്ട് ചെയ്തിരുന്നു. കണക്ഷനുകളിൽ നിരന്തരമായി മീറ്റർ റീഡിങ് വരാത്തത് പരിശോധിച്ചപ്പോൾ മീറ്റർ ഫോൾട്ട് ആണെന്ന നിഗമനത്തിൽ ഒരു കണക്ഷനിലെ മീറ്റർ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. മറ്റു കണക്ഷൻ ഉപയോഗിക്കാതെ വാൽവ് അടച്ചുവച്ചതായും കണ്ടു. എന്നാൽ പുതിയ മീറ്ററിലും റീഡിങ് കാണിക്കാതിരുന്നപ്പോൾ വെള്ളിയാഴ്ച നടത്തിയ പരിശോധ നയിൽ മീറ്റർ വഴി കുടിവെള്ളം എത്തുന്നില്ലെന്ന് കണ്ടെത്തുകയും എന്നാൽ ആശുപത്രിയുടെ പിറക് വശത്തെ ടാങ്കിലേക്ക് കുടിവെള്ളം എത്തുന്നതായും ശ്രദ്ധ യിൽപ്പെടുകയായിരുന്നു.

തുടർന്ന് ശനിയാഴ്ച ലൈൻ വരുന്ന ഭാഗം കുഴിച്ചു പരിശോധിച്ചപ്പോൾ ജല അതോറിറ്റിയുടെ വിതരണ ലൈനിൽനിന്ന് അനധികൃതമായി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം ചോർത്തുന്നതായി കണ്ടെത്തി. അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി ഡി ദിപിൻ ലാലിന്റെ നേതൃത്വത്തിൽ അസി. എൻജിനിയർ സി ബീന, മീറ്റർ ഇൻസ്പെക്ടർ അബ്ദുൽ റഷീദ്, ഫി റ്റർമാരായ സി കെ പ്രദീഷ്, രതിൻ രാജ് എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി. ആശുപത്രിക്കെതിരെ വാട്ടർ ചാർജ് ഫൈൻ എന്നിവ കണക്കാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.