‘വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കിടെ തലയ്ക്കടിച്ചതിന്റെ പ്രതികാരം’; മലപ്പുറത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു


വേങ്ങര: വേങ്ങരയിൽ സ്കൂട്ടർ യാത്രികനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്. ചേറൂര്‍ സ്വദേശിയും കെട്ടിടനിര്‍മാണ കരാറുകാരനുമായ കാളങ്ങാടന്‍ സുഭാഷിനാണ് വെട്ടേറ്റത്. ചേറൂര്‍ അടിവാരം സ്വദേശി കാളംപുലാന്‍ മുഹമ്മദലി (39) ആണ് യുവാവിനെ വെട്ടിയത്. വർഷങ്ങൾക്ക് മുമ്പേ തന്നെ ആക്രമിച്ചതിനുള്ള പ്രതികാരയാണ് സുഭാഷിനെ വെട്ടിയതെന്ന് യുവാവ് പറഞ്ഞു.

മാര്‍ക്കറ്റില്‍നിന്ന് മത്സ്യംവാങ്ങി വരികയായിരുന്ന സുഭാഷിനെ യുവാവ് ഗുഡ്‌സ് ഓട്ടോ വിലങ്ങിട്ട് അങ്ങാടിക്ക് നടുവില്‍വെച്ച് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെ തുടർന്ന് നാട്ടുകാരും പോലീസുംചേര്‍ന്ന് പ്രതിയെ പിടികൂടി. വെട്ടാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. കൊലപാതകശ്രമത്തിന് പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം

തന്നെ വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഭാഷ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരമായാണ് വെട്ടിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഫുട്ബോള്‍ കളിക്കിടെയുണ്ടായ സംഭവത്തില്‍ ഇത്തരത്തില്‍ പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും സുഭാഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.