പി വി അൻവർ എംഎൽഎയെ സ്വാ​ഗതം ചെയ്തിട്ടില്ല; മുസ്ലിംലീഗും യുഡിഎഫും ഉന്നയിച്ച കാര്യങ്ങളാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ വിളിച്ച് പറയുന്നത്; പി വി അൻവറിനെ ലീ​ഗിലേക്ക് സ്വാ​ഗതം ചെയ്തെന്ന വാർത്തയ്ക്കെതിരെ പ്രതികരിച്ച് അഡ്വ. പിഎംഎ സലാം


കോഴിക്കോട്: പി വി അൻവർ എംഎൽഎയെ നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും എന്നും പി എം എ സലാം ചോദിച്ചു.

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്. അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്ലിംലീഗും യുഡിഎഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുതെന്നും പിഎംഎ സലാം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-

PV അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്.അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തന്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്.ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു. മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിന്റെ യുദ്ധപ്രഖ്യാപന ഘട്ടം.

മുഖ്യമന്ത്രിയെ മറ്റുള്ളവർ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിൽ അൻവറിന് ചെറിയ നിരാശ തോന്നുന്നുണ്ട്.ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം.യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്.പിണറായിയും , ശശിയും , ങഞ അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം.പിന്നെയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിന്റെ മകൻ പി.വി.അൻവറിന്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്.ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെയും യു.ഡി എഫിന്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസ് കാരനായ അൻവർ തയ്യാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാവുക.ഈ ദുഷ്ടശക്തികൾക്കെതിരെ , നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം.