മുഖ്യമന്ത്രിയുടെ മോദി ഭക്തി അതിരുകടക്കുന്നു, നെഹ്‌റുട്രോഫി വള്ളം കളിക്ക് അമിത്ഷായെ ക്ഷണിച്ചത് രാഷ്ട്രീയത്തില്‍ ഒരുമിച്ച് തുഴയാന്‍; രമേശ് ചെന്നിത്തല, നടുവണ്ണൂരില്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി


കാരയാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മോദി ഭക്തി അതിരുകടക്കുകയാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ അണിയറയില്‍ ബി.ജെ.പി-സി.പി.എം അന്തര്‍ധാര സജീവമാണെന്നും മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കാവില്‍ പള്ളിയത്തുക്കുനി എളമ്പിലാശ്ശേരി താഴെക്കുനിയില്‍ സത്യനാഥന്റെ കുടുംബത്തിന് കോണ്‍ഗ്രസ് സി.യു.സി കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍ നിര്‍വ്വഹിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയോടും അമിത്ഷായോടുമുള്ള പിണറായിയുടെ വിധേയത്വം മതന്യൂനപക്ഷങ്ങള്‍ കരുതിയിരിക്കണം. നെഹ്‌റു ട്രോഫി വെള്ളം കളിക്ക് അമിത്ഷായെ ക്ഷണിച്ചത് രാഷ്ട്രീയത്തില്‍ ഒരുമിച്ച് തുഴയാനാണ്. ബി.ജെ.പി മുഖ്യമന്ത്രിമാര്‍ പോലും തള്ളിക്കളഞ്ഞ വികസന മാതൃക പഠിക്കാന്‍ ഗുജറാത്തിലേക്ക് പ്രതിനിധികളെ അയച്ചത് സംഘ് പരിവാര്‍ നേതാക്കളെ പ്രീതിപ്പെടുത്താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനാധിപത്യവും മനുഷ്യസ്‌നേഹവും ഐക്യവും സംരക്ഷിക്കാന്‍ വിധ്വംസക ശക്തികള്‍ക്കെതിരെ ജനം അണിനിരക്കണമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു. എട്ട് മാസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ ചെലവിട്ട് വീടുപണി പൂര്‍ത്തീകരിച്ചത് മാതൃകാപരമാണെന്നും രമ പറഞ്ഞു. സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു രമ.

രമേശ് ചെന്നിത്തലയില്‍ നിന്നും സത്യനാഥന്റെ അമ്മ അമ്മാളു ഭാര്യ ഷൈമ, മക്കളായ അതുല്‍ കൃഷ്ണ, അളകനന്ദ എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി. പള്ളിയത്തുക്കുനി അങ്ങാടിയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാട്ടുകാര്‍ നേതാക്കളെ സ്‌നേഹഭനത്തിലേക്ക് ആനയിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍, എന്‍.സുബ്രഹ്‌മണ്യന്‍, കാവില്‍.പി മാധവന്‍, എം.സത്യനാഥന്‍, പി.സുധാകരന്‍ നമ്പീശന്‍, പി.അയമു എന്നിവര്‍ സംസാരിച്ചു.

summary: ramesh chennithala performed the ceremony of doneting the keys to the newly constructed house of kavil sathyanadhan’s family in naduvannur