പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ സമവായത്തിലെത്തി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ. തെരഞ്ഞെടുപ്പ്; ആര്‍.കെ.രജീഷ് കുമാര്‍ പ്രസിഡന്റ്


പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിച്ചു. ആര്‍.കെ.രജീഷ് കുമാറിനെ പി.ടി.എ പ്രസിഡന്റായി തെരഞ്ഞുത്തു. വോട്ടെണ്ണല്‍ ഇല്ലാതെ ഇരു വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തി പാനല്‍ അവതരിപ്പിക്കുകയായിരുന്നു. സത്യന്‍ സ്‌നേഹ വൈസ് പ്രസിഡന്റായും ജിഷ കോട്ടപ്പുറം എം.പി.ടി.എ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

സുജിത ചാലില്‍, രാഗി കെ.എന്‍, ജസ്‌ന കെ, ഷീന ഹരിദാസ്, രാജശ്രീ പുതുക്കുടിക്കണ്ടി, ലാല്‍ എന്‍.കെ, മജീദ് ആലിയാട്ട്, അഷറഫ് എന്‍.എം എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി.

ഇന്നലെ നടന്ന പി.ടി.എ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നടന്നിരുന്നില്ല. വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് രാത്രിയിലും ഒരു വിഭാഗം രക്ഷിതാക്കളും യു.ഡി.എഫ് പ്രവര്‍ത്തകരും സ്‌കൂളില്‍നിന്ന് പിരിഞ്ഞു പോകാതെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് രാത്രി 10 മണിയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഇന്ന് രാവിലെ വോട്ടെണ്ണല്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വീണ്ടും തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, പേരാമ്പ്ര സി.ഐ ബിനു തോമസ്, സി.ഐ സുനില്‍ കുമാര്‍, പി ബാലന്‍ അടിയോടി, രാജന്‍ മരുതേരി, കാവുങ്ങല്‍ കുഞ്ഞിക്കണ്ണന്‍, പി.കെ രാഗേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുധീര്‍ ബാബു, പുതുക്കുടി അബ്ദുറഹിമാന്‍ എന്നിവരുടെ മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നു.