കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടം; പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുറുവങ്ങാട് മാവിന്‍ചുവടില്‍ മരിച്ച മൂന്ന് പേരുടെയും പൊതുദര്‍ശനം


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം ഇന്ന്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം കുറുവങ്ങാട് ടൗണ്‍ മാവിന്‍ചുവടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

കുറുവങ്ങാട് നടുത്തളത്തില്‍ താഴെ അമ്മുകുട്ടി (70), ഊരള്ളൂര്‍ കാര്യത്ത് വടക്കയില്‍ രാജന്‍ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരായിരുന്നു മരണപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.


ബീന (51), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവതി (68), വാസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 12 പേരാണ് ചികിത്സയിലുള്ളത്. 10 വയസ്സുള്ള കുട്ടി ഐഎംസിഎച്ചില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ക്ക് കാലിലാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിദ്ഗദ സംഘം പരിശോധിക്കുകയാണ്.

Summary: Public darshan of those who died in the accident at Manakulangara Temple today