ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍; കനത്ത മഴയില്‍ വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആളുകള്‍


തൂണേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍. കനത്ത മഴയില്‍ ആളുകള്‍ക്ക് വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. 12മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 18 ബൂത്തുകളിലുമായി പത്ത് ശതമാനത്തില്‍ താഴെയാണ് വോട്ടിങ്ങ് നടന്നിട്ടുള്ളത്.

അതിരാവിലെ വന്ന് വോട്ട് ചെയ്തവരുടെ കണക്കുകള്‍ മാത്രമാണിത്. മഴ ശക്തമായതോടെ വോട്ട് ചെയ്യാന്‍ ആളുകള്‍ക്ക് ബൂത്തിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണ്. ഉമ്മത്തൂര്‍ വാര്‍ഡ് അടക്കമുള്ള മിക്ക വാര്‍ഡുകളില്‍ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.

കനത്ത മഴ തുടര്‍ന്നാല്‍ വോട്ടിങ്ങ് എങ്ങനെ തുടരും എന്ന കാര്യത്തിലും ആശങ്കയുണ്ട്‌. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ട് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രം​ഗത്തുള്ളത്.

തൂണേരി പഞ്ചായത്തിലെ 3 വാർഡുകളും ചെക്യാട് പഞ്ചായത്തിലെ 6 വാർഡുകളും ഉൾപ്പെടുന്നതാണ് പാറക്കടവ് ഡിവിഷൻ. 9 വാർഡുകളിലായി 18 ബൂത്തുകളാണ് വോട്ടെടുപ്പിന് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. പാറക്കടവ് ഡിവിഷനിൽ ആകെ 12963 വോട്ടർമാരാണുള്ളത്.