ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ച് കടയ്ക്ക് മുമ്പിലെ പെട്ടിയിൽ നിന്ന് മാമ്പഴം കവർന്നു; കോട്ടയത്ത് പോലീസുകാരനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലെ വണ്ടി നമ്പർ (വീഡിയോ കാണാം)


കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് ആണ് കവർച്ച നടത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴമാണ് ഇയാൾ മോഷ്ടിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. യൂണിഫോമിലെത്തിയാണ് ശിഹാബ് മോഷണം നടത്തിയത്.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

സിസിവിയില്‍ കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ പോലീസാണെന്ന് വ്യക്തമായത്. തിരിച്ചറിഞ്ഞതോടെ ശിഹാബ് ഒളിവില്‍ പോയെന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ സിസിടിവി ദൃശ്യത്തില്‍ ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ വണ്ടി നമ്പറാണ് പോലീസുകാരനെ വലയിലാക്കിയത്.