താമരശ്ശേരി ഷഹബാസ് കൊലപാതകം; കൂടുതൽ സൈബർ തെളിവുകൾ തേടി പൊലീസ്, മുതിർന്നവരുടെ പങ്കും അന്വേഷിക്കും
കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊലപാതകക്കേസിൽ മുതിർന്നവരുടെ പങ്ക് പോലിസ് അന്വേഷിക്കുന്നു. നഞ്ചക്ക് പോലെയുള്ള മാരകായുധങ്ങൾ കേസിൽ പ്രതി ചേർക്കപ്പെട്ട കുട്ടികളുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിന് കാരണമായിട്ടുണ്ടോ എന്നത് ഉൾപ്പടെ അന്വേഷിക്കും.
കേസിൽ കൂടുതൽ സൈബർ തെളിവുകൾ തേടുകയാണ് പോലിസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും വിശദമായ വിവരങ്ങൾ തേടും.
ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികൾ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്ത് പ്രതി ചേർക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.